മാവേലിക്കര: ആലപ്പുഴയിൽ നഗരസഭാ മുന്‍കൗണ്‍സിലറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജന് (68)നെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇവരുടെ ഏകമകന് കൃഷ്ണദാസ് (ഉണ്ണി, 38)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാവിലെ 8.30 ഓടെ അമ്മയുടെ സിപിഐയിലെ സഹപ്രവര്‍ത്തകനായ ശ്യാംകുമാറിനോട് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി ഫോണില്‍ വിളിച്ചു പറഞ്ഞു. ശ്യാം ഉടന്‍തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചു.
പോലീസ് കൃഷ്ണദാസിനെ ബന്ധപ്പെട്ടപ്പോള്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയും കീഴടങ്ങാന്‍ എത്തുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എട്ട് വര്‍ഷത്തിന് മുന്‍പ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനം നേടി പോയിരുന്നു. ഇവരെ തിരികെ കൊണ്ടുവരാനുള്ള ഇയാളുടെ ശ്രമത്തിന് മാതാവ് എതിരു നിന്നതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
മാവേലിക്കര സിഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായും പറയപ്പെടുന്നു.